കണ്ണൂർ : പന്ത്രണ്ട് മുതൽ പതിനാല്
വയസ്സുവരെയുള്ള കുട്ടികളിലെ കൊവിഡ് വാക്സിൻ വിതരണം ത്വരിതപ്പെടുത്താൻ ജില്ലാ കലക്ടർ എസ് ചന്ദ്രശേഖറിന്റെ അധ്യക്ഷതയിൽ ചേർന്ന പ്രത്യേക
യോഗം തീരുമാനിച്ചു. വാക്സിൻ
വിതരണം സംബന്ധിച്ച
പ്രവർത്തനങ്ങൾ യോഗം വിലയിരുത്തി. നിലവിൽ ജില്ലയിൽ 12 നും 14 നുമിടയിലുള്ള കട്ടികളിൽ ആദ്യ ഡോസ് 25.44 പേരും രണ്ടാമത്തെ ഡോസ് 6.44 ശതമാനം പേരും
സ്വീകരിച്ചതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്.സംസ്ഥാന ശരാശരിയിലും തുലോം കുറവാണിതെന്നും ഈ വിടവ് അടിയന്തിരമായി
പരിഹരിക്കണമെന്നും യോഗത്തിൽ അഭിപ്രായമുയർന്നു. ഇതിന് വിവിധ വകുപ്പുകളുടെ കൂട്ടായ സഹായം തേടും.12 നും 14 നും മിടയിൽപ്രായമുള്ള കുട്ടികൾക്ക് കോർബി വാക്സിനാണ് നൽകുന്നത്.
ഒരു വയലിൽ ചുരുങ്ങിയത് 20 പേർക്കുള്ള വാക്സിൻ ഉള്ളതിനാൽ ഇരുപത് പേരടങ്ങിയ കുട്ടികളുടെ സംഘത്തിന് വാക്സിൻ
നൽകുന്നതാണ് സൗകര്യപ്രദമെന്ന് ആരോഗ്യ വകുപ്പുദ്യോഗസ്ഥർ വ്യക്തമാക്കി. വാക്സിൻ എടുക്കാത്ത കുട്ടികൾ അതത് മേഖലകളിലെ ആരോഗ്യ സ്ഥാപനങ്ങൾ വഴി അധ്യയന വർഷാരംഭത്തിന് മുമ്പ് വാക്സിൻ സ്വീകരിക്കണമെന്നും യോഗം നിർദേശിച്ചു. സ്കൂൾ തുറക്കുന്നതിന് മുൻപ് മുഴുവൻ കുട്ടികൾക്കും വാക്സിൻ ലഭ്യമാക്കാൻ ഡി ഡി
എഡ്യൂക്കേഷൻ വഴി അതത് സ്കൂൾ മേധാവികൾക്ക് നിർദ്ദേശം നൽകാനും യോഗത്തിൽ തീരുമാനമായി. സ്കൂളുകളിൽ വാക്സിൻ ക്യാമ്പ്
നടത്തുന്നതിനുള്ള ക്രമീകരണങ്ങൾ ആരോഗ്യ വകുപ്പ് ഏർപ്പെടുത്തും. ട്രൈബൽ മേഖലയിൽ സ്പെഷ്യൽ ഡ്രൈവ് നടത്താനും തീരുമാനിച്ചു. ആർ സി എച്ച് ഓഫീസർ ഡോ ബി സന്തോഷ് പ്രവർത്തനങ്ങൾ വിശദീകരിച്ചു.എൻ എച്ച് എം ജില്ലാ പ്രോഗ്രാം മാനേജർ ഡോ അനിൽകുമാർ എൻ എ എം ജില്ലാ പ്രോഗ്രാം മാനേജർ ഡോ അജിത് കുമാർ. വിവിധ വകുപ്പുകക്കട ജില്ലാത ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.