Skip to content
Menu

OPEN MALAYALAM NEWS NETWORK

തിരുവനന്തപുരം: പരീക്ഷാ മൂല്യനിർണയ ഡ്യൂട്ടിക്ക് ഹാജരാകാതിരിക്കുന്ന അധ്യാപകർക്കെതിരെ പൊതുവിദ്യാഭ്യാസ വകുപ്പ് കർശന നടപടിക്ക് ഒരുങ്ങുന്നു. കഴിഞ്ഞ വർഷം ഹയർ സെക്കൻഡറി പരീക്ഷാ മൂല്യനിർണയ ഡ്യൂട്ടിക്ക് ഹാജരാകാതിരുന്നവർക്കെതിരെ കാരണം കാണിക്കൽ നോട്ടീസ് നൽകി. ഈ വർഷത്തെ പരീക്ഷ ഏതാനും ദിവസങ്ങൾക്കകം ആരംഭിക്കാനിരിക്കെയാണ് നടപടി കർശനമാക്കുന്നത്.

കഴിഞ്ഞ വർഷം ഹയർ സെക്കൻഡറി പരീക്ഷാ മൂല്യനിർണയ ഡ്യൂട്ടിക്ക് ഹാജരാകാതിരുന്ന 1962 അധ്യാപകർക്കാണു കാരണം
കാണിക്കൽ നോട്ടിസ് നൽകിയിരിക്കുന്നത്. നോട്ടീസ് പ്രകാരം മാർച്ച് 10നു മുൻപായി പരീക്ഷാ വിഭാഗം ജോയിന്റ് സെക്രട്ടറിക്ക് വിശദീകരണം നൽകണം. 10നു മുൻപ് വിശദീകരണം നൽകാത്ത അധ്യാപകർക്കെതിരെ ഒന്നും ബോധിപ്പിക്കാനില്ല എന്ന് കരുതി അച്ചടക്ക നടപടി സ്വീകരിക്കുമെന്നാണ് മുന്നറിയിപ്പ്.

മൂല്യനിർണയത്തിന് അധ്യാപകർ ഹാജരാകാതിരുന്നത് പ്ലസ് ടു ഫലം പ്രസിദ്ധീകരിക്കുന്നതിനു താമസമുണ്ടാക്കി എന്നും ഇതുഗുരുതര അച്ചടക്ക ലംഘനമാണെന്നും പരീക്ഷാ വിഭാഗം ജോയിന്റ് ഡയറക്ടറുടെ നോട്ടിസിൽ പറയുന്നു. കഴിഞ്ഞ വർഷം പ്ലസ് ടു കെമിസ്ട്രി പരീക്ഷയുടെ ഉത്തര സൂചികയിൽ പിഴവുകൾ ഉണ്ടെന്നു ചൂണ്ടിക്കാട്ടി ഭൂരിപക്ഷം അധ്യാപകരും ആ പരീക്ഷയുടെ മൂല്യനിർണയ ക്യാമ്പ് ബഹിഷ്കരിച്ചിരുന്നു.

മറ്റൊരു വിദഗ്ധ സമിതിയെ നിയോഗിച്ച് ഉത്തരസൂചിക പരിഷ്കരിച്ച ശേഷമാണ് അധ്യാപകർ മൂല്യനിർണയത്തിന് തയാറായത്. സർക്കാരിനെ പ്രതിരോധത്തിലാക്കിയ ഈ ബഹിഷ്കരണത്തിനെതിരെ നടപടിയുണ്ടാകുമെന്ന് അന്നു തന്നെ മന്ത്രി വി. ശിവൻകുട്ടി വ്യക്തമാക്കിയിരുന്നു.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT