കണ്ണൂർ : ഹെൽത്തി കേരള ക്യാമ്പയിന്റെ ഭാഗമായി കണ്ണൂർ കോർപ്പറേഷൻ പരിധിയിലെ ഹോട്ടലുകൾ, കൂൾബാറുകൾ, ബേക്കറികൾ, മത്സ്യ-മാംസ മാർക്കറ്റുകൾ, ഫ്രൂട്ട്‌സ് കടകൾ എന്നിവിടങ്ങളിൽ ജില്ലാ മെഡിക്കൽ ഓഫീസി(ആരോഗ്യം)ന്റെ നേതൃത്വത്തിൽ ഭക്ഷ്യ, ശുചിത്വ, ആരോഗ്യ പരിശോധന നടത്തി. പരിശോധനയിൽ മോശം സാഹചര്യത്തിൽ ഭക്ഷണ സാധനങ്ങൾ പാചകം ചെയ്ത് വിൽപ്പന നടത്തുന്നതായും ഹെൽത്ത് കാർഡ് ഇല്ലാത്ത തൊഴിലാളികൾ ഭക്ഷ്യ വസ്തുക്കൾ കൈകാര്യം ചെയ്യുന്നതായും കണ്ടെത്തി. ചില സ്ഥാപനങ്ങളിൽ കോട്പ ആക്ട് അനുസരിച്ചുള്ള നിയമ ബോർഡുകൾ പ്രദർശിപ്പിക്കാത്തതും കണ്ടെത്തി. ഇത്തരക്കാർക്ക് ആവശ്യമായ നിർദേശങ്ങൾ നൽകി. നിയമലംഘനം തുടർന്നാൽ കർശന നടപടി സ്വീകരിക്കുമെന്നും പരിശോധന തുടരുമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.
ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ജീജ, ജില്ലാ ടെക്‌നിക്കൽ അസിസ്റ്റന്റ് സി ജെ ചാക്കോ, ഹെൽത്ത് ഇൻസ്‌പെക്ടർ എൻ അജയകുമാർ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ കെ സുനിൽരാജ്, ജില്ലാ എപ്പിഡമോളജിസ്റ്റ് ജി എസ് അഭിഷേക് എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.