കൊട്ടിയൂർ:കൊട്ടിയൂരില്‍ മയക്കുവെടി വെച്ച് പിടികൂടിയ കടുവ ചത്തു. തൃശ്ശൂര്‍ മൃഗശാലയിലേക്ക് കൊണ്ടുപോകും വഴി കോഴിക്കോട് വച്ചാണ് കടുവ ചത്തത്.
കടുവയുടെ ആരോഗ്യസ്ഥിതി നിരീക്ഷിച്ച വനംവകുപ്പ് പരിശോധനയില്‍ കടുവയുടെ ഉളിപ്പല്ല് നഷ്ടമായതായി അറിയിച്ചിരുന്നു. കടുവയെ തൃശ്ശൂർ മൃഗശാലയില്‍ എത്തിക്കുമെന്നും ഉളിപ്പല്ല് നഷ്ടമായതിനാല്‍ കടുവയെ വനത്തില്‍ വിടേണ്ടതിലെന്നും വനം വകുപ്പ് തീരുമാനിക്കുകയായിരുന്നു.
കടുവയെ കാട്ടിലേക്ക് വിടില്ലെന്ന് രേഖാമൂലം ഉറപ്പുനല്‍കണമെന്നാവശ്യപ്പെട്ട് ഇന്നലെ രാത്രി കണ്ടപ്പുനം വനംവകുപ്പ് ഓഫീസ് നാട്ടുകാർ ഉപരോധിച്ചിരുന്നു. കൃത്യമായ മറുപടി നല്‍കിയില്ലെങ്കില്‍ ഇന്നും പ്രതിഷേധം നടത്തുമെന്ന് നാട്ടുകാർ അറിയിച്ചിരുന്നു.
പന്നിയാമലയിലെ കൃഷിയിടത്തിലെ കമ്പി വേലിയിലാണ് കടുവ കുടുങ്ങിയത്. ഇന്നലെ പുലർച്ചെ ആണ് സംഭവം. കമ്പി വേലിയില്‍ കുടുങ്ങിയതിനാല്‍ തന്നെ കടുവയുടെ കാലിന് പരിക്ക് പറ്റിയിരുന്നു. തുടര്‍ന്ന് മയക്കുവെടി വച്ച് കടുവയെ പിടികൂടുകയായിരുന്നു.